Saturday, October 2, 2010

ഗാന്ധിജയന്തി സ്മൃതി


Tags: K.L.Mohanavarma, Mahatma Gandhi, Economic, India  
 940കളുടെ തുടക്കത്തിലാണ്. എന്റെ ഒരു വലിയമ്മാവനുണ്ടായിരുന്നു., ഗ്രാമങ്ങളില്‍ വൈദ്യുതിയും ടാര്‍ റോഡും വരുന്നതിനു മുമ്പുള്ള കാലമാണ്. സ്ഥലത്ത് ഒരു പ്രൈമറി സ്‌ക്കൂളും ഒരു കള്ളുകുടിയനും ഒരു യക്ഷിയും ഒരു വായനശാലയും മാത്രമേ ഉള്ളു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ വാര്‍ത്തകളും അലയടികളും വായനശാലയില്‍ വരുന്ന പത്രങ്ങളിലൂടെ ഗ്രാമത്തില്‍ സജീവമായിരുന്നു. ഗാന്ധിജിയെ പത്രം വായിക്കാത്തവര്‍ക്കും അറിയാം. വലിയമ്മാവന്‍ പറയും.ഞാനും ഗാന്ധിയും ഒരു പോലാണ്. 
അവര്‍ തമ്മില്‍ ഒരു കാര്യത്തിലേ സാമ്യമുള്ളു. രണ്ടു പേരും ഒറ്റ മുണ്ടാണ് ഉടുക്കുന്നത്. മറ്റെല്ലാറ്റിലും, സ്വഭാവത്തിലും പെരുമാറ്റത്തിലും അറിവിലും ഇത്രയേറെ വ്യത്യസ്തതയുള്ള രണ്ടു പേര്‍ കാണുകില്ല. പക്ഷെ ഗാന്ധിജിയുടെ സമാനതയില്‍ അഭിമാനം കൊള്ളാന്‍ അദ്ദേഹം ആവേശം കാട്ടുമായിരുന്നു.
ഇത് നമ്മുടെ ഇന്ത്യന്‍ സൈക്കേയുടെ കൂടപ്പിറപ്പാണ്.

എല്ലാ വര്‍ഷവും ഗാന്ധിജയന്തി ആഘോഷിക്കുമ്പോള്‍ നാം പറയും.

നാം ഗാന്ധിജിയുടെ പാദമുദ്രകള്‍ പിന്തുടരണം എന്ന്. പക്ഷെ നാമെല്ലാം മേല്‍പ്പറഞ്ഞ വലിയമ്മാവനെപ്പോലെയാണ്. ഗാന്ധിജിയുടെ ഒരംശം മാത്രം ഉള്‍ക്കൊണ്ട് ഗാന്ധിജിയുടെ ആള്‍ക്കാരായി മാറി നമ്മുടെ കുറ്റബോധത്തിന് കവചം സ്യഷ്ടിക്കുകയാണ്.

ഗാന്ധിജിയുടെ നാട്, നമ്മുടെ രാഷ്ട്രം, ഇന്ന് ലോകത്തിലെ മൂന്നാമത്തെ വന്‍ശക്തിയാണ്. പട്ടാളത്തിന്റെ വലിപ്പത്തിലും കോടീശ്വരന്മാരിലും ജനസംഖ്യയിലും രണ്ടാം സ്ഥാനം. ജിഡിപിയില്‍ ഡോളര്‍ കണക്കില്‍ പതിനൊന്നാമന്‍. പി പി പിയില്‍ നാലാമന്‍.


കള്ളപ്പണത്തില്‍? സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ വകയായി 70 ലക്ഷം കോടി രൂപയുടെ കള്ളപ്പണം കിടപ്പുണ്ടെന്നാണ് വാര്‍ത്ത. എല്ലാം സ്വാതന്ത്ര്യാനന്തര കാലത്തെ ഇടപാടാണ്. 180 രാഷ്ട്രങ്ങളുടെ കള്ളപ്പണമാണ് സ്വിസ് ബാങ്കുകളിലിന്നുള്ളത്. അവരില്‍ ഒന്നാം സ്ഥാനം നമുക്കാണത്രെ. ഈ തുക ഇന്ത്യയുടെ വിദേശ കടത്തിന്റെ 13 ഇരട്ടിയാണ്. ഈ തുകയുടെ വാര്‍ഷിക പലിശ കണക്കാക്കിയാല്‍ അത് ഭാരതസര്‍ക്കാരിന്റെ ബജറ്റിനെക്കാള്‍ കൂടുതലാണ്. ദു:ഖകരമായ സംഗതി ഈ അക്കൗണ്ടുകാര്‍ മരിച്ചാല്‍ പണം മുഴുവന്‍ ബാങ്കിന് കിട്ടും എന്നതാണ്. ഇത്തരം കള്ളപ്പണബാങ്കുകള്‍ 69 വിദേശരാജ്യങ്ങളില്‍ ഉണ്ടത്രെ. അവിടുത്തെ ഇടപാടുകളില്‍ നമ്മുടെ വീതം പരസ്യമായിട്ടില്ല.


നമുക്ക് ശൈശവക്ഷേമത്തില്‍ യൂണിസെഫ് കണക്കെടുത്ത 88 രാഷ്ട്രങ്ങളില്‍ 65 ആണ് റാങ്കിങ്. നമ്മുടെ 21% കുട്ടികളും പോഷകാഹാരം കിട്ടാത്തവരാണ്. 43% അണ്ടര്‍ വെയിറ്റാണ്. 7% ശൈശവമരണത്തിന് അടിപ്പെടുന്നു.


ഇക്കാര്യത്തില്‍ നാം ഉഗാണ്ട, മൊറീഷ്യസ്, സിംബാബ്‌വേ തുടങ്ങിയ ദരിദ്രരാജ്യങ്ങള്‍ക്കും പിന്നിലാണ്. രണ്ടര ലക്ഷം കോടിയുടെ ഹെല്‍ത്ത് കെയര്‍ ബിസിനസ്സാണ് നമുക്കുള്ളത്. പക്ഷെ ശുദ്ധജലവും മാലിന്യനിര്‍മ്മാര്‍ജനത്തിനുള്ള സംവിധാനവും ഇന്നും നഗരങ്ങളില്‍പ്പോലും 95% പേര്‍ക്കും ലഭ്യമല്ല.


ഈ ഗാന്ധിജയന്തി വാരത്തില്‍ നമ്മുടെ സാമ്പത്തികവളര്‍ച്ചയുടെ കണക്കുകള്‍ക്കപ്പുറത്തേക്ക് ഒന്നു നോക്കാം. ഗാന്ധിയന്‍ ധനതത്വശാസ്ത്രചിന്തകള്‍ ഇതിന് സഹായകമാകും.


1930 നു ശേഷം ലോകം കണ്ട ഏറ്റവും ഭീകരമായ സാമ്പത്തികത്തകര്‍ച്ചയുടെ നടുവില്‍ നാം നില്‍ക്കുകയാണ്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള വ്യാപാരബന്ധങ്ങളും അവശ്യസാധനങ്ങളുടെ കേന്ദ്രീകരണവും ഈ തകര്‍ച്ചയ്ക്ക് 1930നെക്കാള്‍ വലിയ മാനം നല്‍കിയിരിക്കുകയാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? ഇത് ഏതു രാജ്യത്തിനും ഒരു പരിധി വരെ നിയന്ത്രിക്കാമായിരുന്നില്ലേ? തീര്‍ച്ചയായും എന്നു തന്നെയാണ് ഉത്തരം. ഗാന്ധിയന്‍ ധനതത്വശാസ്ത്രചിന്തകളുടെ പ്രസക്തി ഇവിടെയാണ്.


ഇ.എഫ്.ഷൂമേക്കര്‍ വളരെ പ്രഗദ്ഭനും പ്രസിദ്ധനുമായ ബ്രിട്ടീഷ് സാമ്പത്തികശാസ്ത്രജ്ഞനാണ്. കീന്‍സിന്റെയും ട്രാല്‍ബ്രഡിന്റെയും സമശീര്‍ഷന്‍. പാശ്ചാത്യ സാമ്പത്തിക ചിന്തകളുടെ അപ്രമേയത്വത്തെക്കുറിച്ച് യാതൊരു സംശയവുമില്ലാത്തവന്‍. പക്ഷെ 1973ലെ ഊര്‍ജ്ജപ്രതിസന്ധിയും അതിനു കാരണമായിരുന്ന ആഗോളവത്കരണവും അദ്ദേഹത്തെ ഇരുത്തിച്ചിന്തിപ്പിച്ചു. അദ്ദേഹം ഗാന്ധിയന്‍ ധനതത്വചിന്തകളെ വളരെ ഗൗരവമായി അപഗ്രഥിക്കാനും പഠിക്കാനും ശ്രമിച്ചു. സ്വദേശി എന്ന വാക്കിന് ഗാന്ധിജി നല്‍കിയ വ്യാഖ്യാനത്തിലൂടെ അതിന്റെ തലം കണ്ടുപിടിക്കാന്‍ ഷൂമേക്കര്‍ നടത്തിയ ശ്രമം ചെന്നെത്തിയത് 'സ്മാള്‍ ഈസ് ബ്യൂട്ടിഫുള്‍' എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന പഠനത്തിലൂടെ ആധുനിക സാമ്പത്തിക ശാസ്ത്രത്തിന് ഗാന്ധിജിയുടെ പ്രസക്തി കാട്ടുന്നതിലായിരുന്നു.


സ്വദേശി എന്നത് നമ്മുടെ തൊട്ടടുത്ത അയല്‍ക്കാരനെ സഹായിക്കാനുള്ള മനസ്സാണ്. നമ്മുടെ അദ്ധ്വാനത്തിന്റെ ഫലം നമ്മുടെ ആവശ്യം കഴിഞ്ഞ് ആദ്യം അവന് നല്‍കുക. അതോടൊപ്പം അവന്റെ അദ്ധ്വാനഫലമായി ഉണ്ടാക്കുന്ന ഉത്പന്നം വാങ്ങുന്നതിന് നാം മുന്‍ഗണന കൊടുക്കുക. ഈ കൊടുക്കല്‍ വാങ്ങല്‍ രീതി കര്‍ശനമാക്കുമ്പോള്‍ ഉത്പന്നങ്ങള്‍ക്ക് ദൂരദേശങ്ങളിലേക്കുള്ള കടത്തുകൂലിയും ചരക്കു കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കുറയുന്നു. കൂടുതല്‍ ദൂരെ, വില കൂട്ടി, ലാഭം സമ്പാദിക്കുക എന്ന ലക്ഷ്യം അപ്രസക്തമാകുന്നു. യഥാര്‍ത്ഥമായ സാമ്പത്തികചിന്ത സാധാരണക്കാരനെ ലക്ഷ്യമാക്കി മാത്രമാകണം. ഉത്പന്നങ്ങളുടെ നാണയവില അടിസ്ഥാനമാക്കിയ യൂറോപ്യന്‍ സാമ്പത്തികശാസ്ത്രത്തിന് ഒരിക്കലും സാമൂഹ്യനീതിയെ കാണാന്‍ സാധിക്കുകയില്ല. സാമൂഹ്യനീതി ഉള്‍ക്കൊള്ളാത്ത സാമ്പത്തികശാസ്ത്രം കൊളോണിയലിസത്തിന്റെ വേറൊരു രൂപം മാത്രമാണ്. ഇന്നത്തെ സാമ്പത്തിക സമവായത്തില്‍ വ്യവസായവത്ക്കരിക്കപ്പെട്ട ഒരു രാജ്യം അതിന്റെ നിലനില്‍പ്പിന് അസംസ്‌കൃതവിഭവങ്ങളെയും, ഉത്പന്നങ്ങള്‍ക്ക് വിപണികളെയും എന്തിന് വിദഗ്ധ മാനവശേഷിയെയും നിയന്ത്രിക്കാന്‍ എല്ലാ ശക്തിയും ഉപയോഗിക്കുന്നു. ഇവിടെ കുറച്ചു രാജ്യങ്ങള്‍ ഏറെ രാജ്യങ്ങളെ ചൂഷണം ചെയ്യുക മാത്രമല്ല, സമ്പത്തും ബുദ്ധിയുമുള്ള ന്യൂനപക്ഷവര്‍ഗ്ഗം അവരുടെ സ്ഥാപനങ്ങളിലൂടെ തങ്ങളുടെ തന്നെ അയല്‍ക്കാരെ ചൂഷണം ചെയ്യുകയാണ്. ഇത് രണ്ടു വര്‍ഗ്ഗങ്ങളെ സ്യഷ്ടിച്ച് പൊതുജീവിതധാരയില്‍നിന്ന് പുറന്തള്ളിയ ബഹുഭൂരിപക്ഷത്തെ കൂടുതല്‍ കെണിയിലേക്ക് വീഴ്ത്തുന്നു.


ഷൂമേക്കറുടെ പഠനം ആധുനികതയിലേക്ക് ഗാന്ധിയന്‍ ധനതത്വചിന്തകളെ കൊണ്ടുവരികയുണ്ടായി. ജീവിതത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും ഉള്‍ക്കൊള്ളാത്ത ഒരു ശാസ്ത്രവും ശാസ്ത്രമല്ല. സാമ്പത്തികശാസ്ത്രവും ഇതിന് അപവാദമല്ല. ബുദ്ധമത സാമൂഹ്യ സാമ്പത്തിക ചിന്തകളില്‍ നിറഞ്ഞുനിന്നിരുന്ന സ്വയം പര്യാപ്തയുടെയും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളുടെ, ആരോഗ്യവും വിദ്യാഭ്യാസവും ഉള്‍പ്പടെ, വികേന്ദ്രീകൃത സ്വഭാവവും ഗാന്ധിജിയുടെ സ്വദേശി എന്ന വാക്കില്‍ നിറഞ്ഞിരുന്നു. ലാഭം മാത്രം ലക്ഷ്യമാക്കിയ ഉപഭോഗസംസ്‌ക്കാരം ഇവിടെ അന്യമാണ്.


ഇന്ന് നാം കാണുന്ന സാമ്പത്തികത്തകര്‍ച്ചയുടെ മൂല കാരണം ഗാന്ധിജി വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. സാമ്പത്തികശാസ്ത്രവും ഒരു കൂട്ടം യാഥാസ്ഥിതികരുടെ കൈപ്പിടിയിലാണ് ഇന്നും.


ഇന്ന് ഇന്ത്യ കാര്‍ഷികമായും വ്യാവസായികമായും സാമ്പത്തികമായും നേടിക്കൊണ്ടിരിക്കുന്ന പുരോഗതിയിലെ ഭൗതികമായ പങ്ക് എത്രത്തോളം രാഷ്ട്രത്തിലെ പകുതിയിലേറെ വരുന്ന നിശ്ശബ്ദരായ ദരിദ്രസമൂഹത്തിന് ലഭിക്കുന്നു എന്ന മൗലികമായ ചോദ്യം നാം സ്വയം ഉയര്‍ത്തണം.


ഒരു ചെറിയ ഉദാഹരണം.

ജനത്തിന്റെ ഡയറക്ട് ഇന്‍ഡയറക്ട് (പ്രത്യക്ഷ - പരോക്ഷ) നികുതിപ്പണമാണ് സര്‍ക്കാരിന്റെ വരുമാനം. ഈ വരുമാനത്തില്‍ നാലര ശതമാനത്തോളമാണ് ഇന്ന് വിദ്യാഭ്യാസമേഖലയില്‍ നാം ചിലവാക്കുന്നത്. ഗ്ലാമറില്ലാത്ത പ്രാഥമിക സെക്കന്‍ഡറി മേഖലയിലെ ഇന്‍പുട്‌സിന് രൂപയില്‍ നിന്നു മാറി പ്രവര്‍ത്തനമൂല്യം കണക്കാക്കുമ്പോള്‍ നമ്മെ അഭിമുഖീകരിക്കുന്നത് ഒരു വലിയ വിടവാണ്. 45 ശതമാനം സ്ത്രീകളും ഇന്നും ഇന്ത്യയില്‍ സാക്ഷരരല്ല. 85 ശതമാനം കുട്ടികളും പ്രൈമറി സ്‌ക്കൂള്‍ ഡ്രോപ് ഔട്ട്‌സാണ്. എത്ര ശതമാനം കുട്ടികള്‍ പ്രൈമറിസ്‌ക്കൂളില്‍ പോകാതിരിക്കുന്നു എന്ന് ക്യത്യമായി കണക്കില്ല. വിദ്യാഭ്യാസരംഗത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌ക്കൂളുകളില്‍ പോലും ടീച്ചര്‍ ആബ്‌സന്റിയിസം നാല്പതു ശതമാനമാണെന്ന് ഒരു വേള്‍ഡ് ബാങ്ക് സര്‍വെ പറഞ്ഞത് ആരും കേട്ടതായി നടിച്ചില്ല.

ഗാന്ധിജി 1947ല്‍ത്തന്നെ ടാറ്റയെയും ബിര്‍ളയേയും ചൂണ്ടി പറഞ്ഞിരുന്നു. സാങ്കേതികവിദഗ്ധരെ ആവശ്യമുള്ള വാണിജ്യവ്യവസായ ഗ്രൂപ്പുകളാണ് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തേണ്ടത്. അല്ലാതെ പാവപ്പെട്ടവന്റെ സര്‍ക്കാരും, വിദ്യാഭ്യാസക്കച്ചവടക്കാരുമല്ല. അടിസ്ഥാനവിദ്യാഭ്യാസം എല്ലാ കുഞ്ഞുങ്ങളുടെയും മൗലികാവകാശമാണ്. അതു നല്‍കുന്നതിനാണ് നികുതിപ്പണം ഉപയോഗിക്കേണ്ടത്.


ആര്‍ഭാടപൂര്‍വം നടത്തുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ഉത്സവ ലഹരിയില്‍ നാം രമിക്കുമ്പോള്‍ കുട്ടികള്‍ക്ക് ഓടിക്കളിച്ച് കായികരംഗത്ത് വളരാനുതകുന്ന എത്ര കളിക്കളങ്ങളും പന്തുകളും നമ്മുടെ സ്‌ക്കുളുകളിള്‍ ഉണ്ടെന്ന് ആരും അന്വേഷിക്കുന്നില്ല. ഗാന്ധിയന്‍ ധനതത്വ ചിന്തകള്‍ തീര്‍ച്ചയായും നമ്മെ അത് ഓര്‍മ്മിപ്പിക്കുകയാണ്. സാമ്പത്തികം എന്നതിന് പണത്തിന്റെ നാം കാണുന്ന പരിമിതമായ അര്‍ത്ഥമല്ല ഉള്ളത്. പണത്തെ സാമൂഹ്യ നീതി നടപ്പാക്കാനുള്ള ആയുധമാക്കി മാറ്റണം. അതാണ് ഗാന്ധിയന്‍ സാമ്പത്തികശാസ്ത്രത്തിന്റെ സ്വത്വം.


എന്റെ വലിയമ്മാവന്റെ ഒറ്റമുണ്ടു ഗാന്ധിയനിസത്തില്‍ നിന്ന് നമുക്കു സ്വതന്ത്രരാകാം. 

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌