Tuesday, May 31, 2011

പ്ലസ് ടു ഫലത്തില്‍ വ്യാപകമായ പിശക് .പിഴവ് ഗ്രേസ് മാര്‍ക്ക് ചേര്‍ത്തതില്‍

Mathrubhumi
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലത്തില്‍ വ്യാപകമായ രീതിയില്‍ പിശക് വന്നു. ഇതേത്തുടര്‍ന്ന് ഫലം പ്രസിദ്ധീകരിച്ചിരുന്ന സൈറ്റില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പ് അത് പിന്‍വലിച്ചു. 6388 വിദ്യാര്‍ഥികളുടെ മാര്‍ക്കുകള്‍ക്ക് നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്ന് മാറ്റം വന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. ഏറെയും സയന്‍സ് വിഷയങ്ങളിലുള്ളവരുടെ മാര്‍ക്കുകള്‍ക്കാണ് വ്യത്യാസം. സന്ധ്യയോടെ തകരാര്‍ പരിഹരിച്ചു. ഇവര്‍ക്ക് മുമ്പ് അറിയിച്ചിരുന്ന മാര്‍ക്കുതന്നെ നല്‍കി.

ഗ്രേസ് മാര്‍ക്കും മോഡറേഷനും നല്‍കിയതിലെ പിഴവാണ് മറ്റ് കുട്ടികളുടെയും മാര്‍ക്കുകളില്‍ മാറ്റം വരാന്‍ കാരണമെന്നാണ് കരുതുന്നത്. ഗ്രേസ് മാര്‍ക്കും മോഡറേഷനും തെറ്റായി നല്‍കിയതും അവ നല്‍കിയപ്പോള്‍ സാങ്കേതിക പിഴവുമൂലം മറ്റ് കുട്ടികളുടെ മാര്‍ക്കുകളിലും മാറ്റം വന്നതുമാണ് പ്രശ്‌നമായത്. സ്‌പോര്‍ട്‌സ്, കലാമികവ്, എന്‍.സി.സി. തുടങ്ങിയ നിരവധി പാഠ്യേതര കാര്യങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാറുണ്ട്.
ബയോളജി ഗ്രൂപ്പ് പഠിച്ചവരില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുള്ള 2165 പേരാണുള്ളത്. ഇവര്‍ക്ക് സുവോളജി, ബോട്ടണി വിഷയങ്ങള്‍ക്കായാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയത്. എന്നാല്‍ ഇതിനായി കമ്പ്യൂട്ടറില്‍ നല്‍കിയ നിര്‍ദേശത്തില്‍ വന്ന പിഴവ് വിനയായി. മറ്റ് കുട്ടികളുടെ മാര്‍ക്കുകളിലും മാര്‍ക്ക് കൂടാന്‍ ഇതിടയാക്കി. ആയിരത്തോളം കുട്ടികളുടെ ഫലം തടഞ്ഞുവെച്ചിരുന്നു. അവയും പരിഷ്‌കരിച്ച് പ്രസിദ്ധീകരിക്കും. മോഡറേഷനായി ഒമ്പത് മാര്‍ക്ക് വിജയിക്കാനായി നല്‍കിയിരുന്നു. ഇത് നല്‍കിയതിലും തെറ്റുകള്‍ വന്നെന്നാണ് നിഗമനം.
മോഡറേഷനിലും ഗ്രേസ് മാര്‍ക്കിലും വന്ന മാറ്റം തിരുത്താന്‍ ശ്രമിക്കുമ്പോഴാണ് കൂടുതല്‍ പിഴവ് വന്നത്. ജയിച്ച പല കുട്ടികളും തോറ്റതായി സൈറ്റില്‍ വന്നത് ആകെ ആശയക്കുഴപ്പത്തിനിടയാക്കി. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ www.dhsekerala.gov.in എന്ന സൈറ്റില്‍ റിസള്‍ട്ട് മോഡിഫൈഡ് എന്ന ശീര്‍ഷകത്തിലാണ് ഫലം മാറിയ വിവരം പ്രസിദ്ധീകരിച്ചത്. സൈറ്റ് നോക്കിയപ്പോള്‍ പലരും മാര്‍ക്ക് കുറഞ്ഞതുകണ്ട് അങ്കലാപ്പിലായി. എന്തുകാരണംകൊണ്ടാണ് മാര്‍ക്ക് കുറഞ്ഞതെന്ന് വിശദീകരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.
ഫോണ്‍ വിളികള്‍ കൂടിയതോടെ അധികൃതര്‍ സൈറ്റില്‍ നിന്ന് ഫലം പിന്‍വലിച്ചു. മുഖ്യമന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ട് ചൊവ്വാഴ്ച ഉച്ചയ്ക്കകം തകരാര്‍ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കി. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഡി.പി.ഐയോട് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എന്‍.ഐ.സിയെയാണ് ഹയര്‍സെക്കന്‍ഡറിയുടെ ഫലം കമ്പ്യൂട്ടര്‍വത്കരിച്ച് പ്രസിദ്ധപ്പെടുത്താന്‍ ചുമതലപ്പെടുത്തിയിരുന്നത്.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌